Sunday 11 December 2011

ഡര്‍ബന്‍ ഉച്ചകോടിക്ക് നാടകീയ പരിസമാപ്തി


കാലാവസ്ഥാവ്യതിയാനം: നിയമസാധുതയുള്ള കരാര്‍ വരുന്നു
Posted on: 12 Dec 2011


* ഡര്‍ബന്‍ ഉച്ചകോടിക്ക് നാടകീയ പരിസമാപ്തി
* നിയമപരമായി ബാധ്യതയുള്ള കരാറിന് ഇന്ത്യയും ചൈനയും വഴങ്ങി
* ക്യോട്ടോ ഉടമ്പടി ദീര്‍ഘിപ്പിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ സമ്മതിച്ചു
* ദരിദ്രരാജ്യങ്ങള്‍ക്ക് വര്‍ഷംതോറും 10,000 കോടി ഡോളറിന്റെ സഹായം


ഡര്‍ബന്‍: നിശ്ചിതസമയവും പിന്നിട്ടുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കും നാടകീയമായ അനുരഞ്ജനങ്ങള്‍ക്കുമൊടുവില്‍ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് വിജയകരമായ പരിസമാപ്തി. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി ഹരിതഗൃഹവാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതിന് നിയമപരമായി ബാധ്യതയുള്ള കരാര്‍ തയ്യാറാക്കുന്നതിനുള്ള കര്‍മപരിപാടിക്ക് ഉച്ചകോടി ഒറ്റക്കെട്ടായി രൂപം നല്‍കി.

അടുത്ത വര്‍ഷത്തോടെ കാലാവധി പൂര്‍ത്തിയാവുന്ന ക്യോട്ടോ ഉടമ്പടിക്ക് പകരമായെത്തുന്ന പുതിയ കരാറിന്റെ ഭാഗമാവാന്‍ ഐക്യരാഷ്ട്രസഭയിലെ 194 അംഗരാജ്യങ്ങളും സമ്മതം മൂളിയതോടെയാണ് രണ്ടാഴ്ച പിന്നിട്ട അനിശ്ചിതത്വത്തിന് വിരാമമായത്. ക്യോട്ടോ ഉടമ്പടിയുടെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും ക്യോട്ടോയില്‍ നിന്ന് വിട്ടുപോയ അമേരിക്കയും പുതിയ കരാറിന് അംഗീകാരം നല്‍കിയെന്നതാണ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഉച്ചകോടിയുടെ പ്രധാന നേട്ടം.

പുതിയ കരാറിനായുള്ള പ്രവര്‍ത്തന രൂപരേഖ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി പൂര്‍ത്തിയാവുന്ന 2012-ല്‍ ആരംഭിച്ച് 2015-ല്‍ അവസാനിപ്പിക്കണമെന്നാണ് ഉച്ചകോടിയുടെ തീരുമാനം. 2020-ഓടെ കരാര്‍ പ്രാബല്യത്തില്‍ വരും. നിയമപരമായി ബാധ്യതയുള്ള കരാറിനെ ശക്തമായി എതിര്‍ത്ത ഇന്ത്യയും ചൈനയും അവസാന മണിക്കൂറില്‍ വിട്ടുവീഴ്ച ചെയ്യുകയാണുണ്ടായത്. സമയപരിധി കഴിഞ്ഞും 36 മണിക്കൂര്‍ നീണ്ട ഉച്ചകോടിക്കിടെ, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാവിഭാഗം കമ്മീഷണര്‍ കോനി ഹെഡെഗാര്‍ഡും തമ്മില്‍ കടുത്ത വാഗ്വാദം തന്നെയുണ്ടായി. ഉച്ചകോടിയുടെ അന്തസ്സത്തഉള്‍ക്കൊണ്ട് പൊതു തീരുമാനത്തിന് വഴങ്ങുന്നതായി ജയന്തി നടരാജന്‍ അവസാന മണിക്കൂറില്‍ പ്രഖ്യാപിച്ചതോടെ പുതിയ കരാറിനായുള്ള തടസ്സങ്ങള്‍ പൂര്‍ണമായി മാറുകയായിരുന്നു.

കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള ദീര്‍ഘകാല പരിശ്രമങ്ങളെക്കുറിച്ച് ജയന്തി നടരാജന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉച്ചകോടി അംഗീകരിച്ചത് ഇന്ത്യയ്ക്ക് നേട്ടമായി. സാമൂഹിക-സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിനുള്ള സുസ്ഥിരവികസന പദ്ധതികള്‍ക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തിരിച്ചടിയാവരുതെന്ന ഇന്ത്യയുടെ നിലപാടാണ് മറ്റ് രാജ്യങ്ങള്‍ ശരിവെച്ചത്. അഞ്ച് വര്‍ഷത്തേക്കുകൂടി ക്യോട്ടോ ഉടമ്പടിയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതോടെയാണ് ഇന്ത്യയും ചൈനയും ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ക്യോട്ടോ ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ 2017 വരെ തുടരാനാണ് സമ്പന്ന രാജ്യങ്ങളുടെ തീരുമാനം. പുതിയ കരാറിനെ അമേരിക്കയും സ്വാഗതം ചെയ്തിട്ടുണ്ട്.

ആഗോളതാപനത്തിന്റെ കെടുതികള്‍ രൂക്ഷമായി അനുഭവിക്കേണ്ടിവരുന്ന ദരിദ്രരാജ്യങ്ങള്‍ക്കായുള്ള ഹരിത ഫണ്ട് സംബന്ധിച്ചും ഉച്ചകോടിയില്‍ ധാരണയായി. ദരിദ്രരാജ്യങ്ങള്‍ക്ക് വര്‍ഷംതോറും 10,000 കോടി ഡോളറിന്റെ സാമ്പത്തികസഹായം നല്‍കാനാണ് ഫണ്ട് വഴി ലക്ഷ്യമിടുന്നത്. എന്നാല്‍ ഫണ്ടിന്റെ ഉറവിടം എന്താണെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.

No comments:

Post a Comment