Sunday 11 March 2012

മാലിന്യം പൊന്നാക്കും

മാലിന്യം പൊന്നാക്കും, ഫിലോമിന ടീച്ചര്‍
സി.ശ്രീകല


വഞ്ചിപ്പാട്ടിന്റെ ഈണം മൂളി മഷിപ്പേനയും തുണിസഞ്ചികളുമായെത്തുന്ന കൊച്ച് മിടുക്കികള്‍ . സ്‌കൂള്‍മുറ്റത്ത് പറന്നുനടക്കുന്ന കടലാസ്‌കഷ്ണങ്ങള്‍ക്ക് പിറകെ പൂമ്പാറ്റകളെപ്പോലെ അവര്‍ പറന്നെത്തും. ഓരോകടലാസും പെറുക്കി ശേഖരിച്ചുവെക്കും. എന്തിനാണിതെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ മാലിന്യം പൊന്നാക്കുകയാണെന്നൊരു പുഞ്ചിരി. ഈമന്ത്രം അവരെ പഠിപ്പിച്ചത് ഫിലോമിന ടീച്ചറാണ്. പാഴ്കടലാസ്‌വിറ്റ് ടീച്ചര്‍ കാശാക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കായി തുണിബാഗ് തുന്നി ശുചിത്വ ബോധം നിറച്ച് നല്‍കും. നോട്ട്ബുക്കും പേനയും വാങ്ങും.

ഒരു ഓഫീസിലെ 200 ജോലിക്കാര്‍ വെള്ളക്കടലാസിന്റെ ഇരുപുറവും എഴുതിയാല്‍ 400 മരങ്ങള്‍ക്ക് ആയുസ്സ് കിട്ടും. അഞ്ചാംതരം സാമൂഹ്യപാഠപുസ്തകത്തിലെ 'നല്ല നാളേക്കുവണ്ടി' എന്ന പാഠഭാഗത്തിലെ ഈവരികള്‍ ഫിലോമിന വായിച്ചതില്‍പ്പിന്നെയാണ് പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളിലെ പാഴ്‌വസ്തുക്കള്‍ പൊന്നായിത്തുടങ്ങിയത്. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ അലര്‍ജിയുണ്ടാകാറുണ്ട് ടീച്ചര്‍ക്ക്. മനുഷ്യന് ഓസോണ്‍പാളി സംരക്ഷിക്കാനാവാത്തതു കൊണ്ടാണല്ലോ ഇതെന്ന ചിന്തയും പ്രചോദനമായി.


മരുത റോഡ് ചേലങ്ങാട്ട്‌ശ്ശേരി സോമിയുടെ ഭാര്യയായ ഫിലോമിനയെ പ്രവര്‍ത്തനരഹിതമായ പ്രാര്‍ഥന നിര്‍ജീവമാണെന്ന ബൈബിള്‍വചനമാണ് നയിക്കുന്നത് . മോയന്‍ സ്‌കൂളിലെ നാലായിരം വിദ്യാര്‍ഥികള്‍ എണ്ണായിരം മരങ്ങളുടെ ആയുസ് നീട്ടിയിരിക്കയാണെന്ന് ടീച്ചര്‍ അഭിമാനത്തോടെ പറയും. സഹായിക്കാന്‍ കുട്ടിക്കൂട്ടവുമുണ്ട്. വലിച്ചെറിയുന്ന നോട്ട്ബുക്കുകള്‍, കടലാസ്, പുസ്തകച്ചട്ട, മിഠായി, വെള്ളക്കുപ്പികള്‍ എല്ലാം ശേഖരിക്കാന്‍ അവര്‍ മുന്നിലുണ്ട്. ക്രമേണ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് കാരിബാഗുകള്‍ കുറഞ്ഞു. ശുചിത്വ ബോധം ആവേശമായപ്പോള്‍ വിദ്യാര്‍ഥിനികള്‍ വീട്ടില്‍നിന്ന് പാഴ് കടലാസ് എത്തിച്ചുതുടങ്ങി. മഷിപ്പേനയും തുണിബാഗും അവരുടെ ശീലമായി.


ഓരോ ക്ലാസില്‍ നിന്നും പ്രവര്‍ത്തനമേല്‍നോട്ടത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. മുതിര്‍ന്ന ക്ലാസിലെ ചേച്ചിമാര്‍ സഹായത്തിനുണ്ടെങ്കിലും ടീച്ചറുടെ ക്ലാസിലെ അഞ്ചാംതരം വിദ്യാര്‍ഥിനികള്‍തന്നെയാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. മാലിന്യമുക്ത കേരളത്തിനായി വഞ്ചിപ്പാട്ട്‌രീതിയില്‍ ടീച്ചര്‍ എഴുതിയ കവിത ഓരോക്ലാസിലും അവര്‍ നടന്ന് ചൊല്ലി. ക്ലാസ്തല ബോധവത്കരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്ക് ഗൃഹസന്ദര്‍ശനം, അമ്മമാര്‍ക്ക് ബോധവത്കരണക്ലാസുകളും നല്‍കുന്നു.


ആദ്യം ഒന്ന് മടിച്ചെങ്കിലും മറ്റ് അധ്യാപകരും പിന്നീട് ഫുള്‍മാര്‍ക്കിട്ടു. സ്‌കൂളില്‍ നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേസ്റ്റുകള്‍ പൊന്നാക്കാം എന്ന പേരില്‍ ഒരു പ്രോജക്ടും തയ്യാറാക്കിയിട്ടുണ്ട്. നന്രന്ര.്രനമ്രീറുക്ഷമാ്യ്ൃൃമക്ഷക്ഷമൗന്്രില്യിവീീ.ര്ൗ എന്ന ബ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്. സ്‌കൂളില്‍നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ സമൂഹത്തിലേക്കുമെത്തുന്നു.


നിര്‍ധനരായ കുട്ടികള്‍ക്ക് 300രൂപ വിലവരുന്ന 82 തുണിബാഗുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. കട്ടിയുള്ള തുണിവാങ്ങി അരിസഞ്ചികളും തുന്നിനല്‍കാറുണ്ട്. ഓണത്തിന് അരിനല്‍കാനുള്ള സഞ്ചിക്കായി ഉപയോഗ ശൂന്യമായ പാന്റുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീച്ചറിപ്പോള്‍. ശുചിത്വബോധമുണര്‍ത്തുന്ന സന്ദേശമടങ്ങിയ പോസ്റ്ററുകളും ടീച്ചറുടെ കവിതയും ഓരോബ്ലോക്കിലും പതിപ്പിച്ചിട്ടുണ്ട്.


വൃത്തിയായിക്കിടക്കുന്ന സ്‌കൂള്‍പരിസരം കാണുമ്പോള്‍ മോയന്‍ സ്‌കൂളിലെ ഒരോ വിദ്യാര്‍ഥിയും അറിയാതെ മൂളും


ദൈവത്തിന്റെ സ്വന്തം നാട്
മാലിന്യ വിമുക്തമാക്കാന്‍
പ്ലാസ്റ്റിക്കിനെ പൂര്‍ണമായിട്ടുപേക്ഷിക്കണം
പ്ലാസ്റ്റിക്കിന്റെ കത്തല്‍മൂലം ക്ലോറോഫൂറോ കാര്‍ബണത്
അന്തരീക്ഷത്തില്‍കലര്‍ന്ന് മേലോട്ടുയരും
ഓസോണ്‍പാളിക്കത്മൂലം സുഷിരങ്ങള്‍
രൂപം കൊള്ളും
സൂര്യാഘാതത്താല്‍ മനുഷ്യന്‍ പൊറുതിമുട്ടും
മിതവ്യശീലത്തിനായ് നിരന്തരം ശ്രമിക്കേണം
കടലാസ്സിന്നിരുപുറോം എഴുതീടേണം
4000ത്തോളം വരും നമ്മുക്കത് ശീലമായാല്‍
8000 മരങ്ങള്‍ക്കതായുസ്സ് നല്‍കും.
(ഓതിത്തിത്താരാ)

No comments:

Post a Comment